തിരുവനന്തപുരം: രണ്ടു വര്‍ഷവും ഒരു ദിവസവും ജോലിചെയ്താല്‍ ആജീവനാന്ത പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും. ഒപ്പം സര്‍ക്കാര്‍ജീവനക്കാരെക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ആനുകൂല്യങ്ങളും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനാണ് മറ്റൊരു മേഖലയിലുമില്ലാത്ത ഈ ആകര്‍ഷണീയ സേവനവ്യവസ്ഥകള്‍.
മന്ത്രിമാര്‍ സ്വന്തം സ്റ്റാഫിലേക്ക് നേരിട്ട് നിയമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പെന്‍ഷനുപുറമെ കുടുംബപെന്‍ഷനും കമ്യൂട്ടേഷനും അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. മന്ത്രിമാര്‍ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും നിയമസഭയിലെ ധനകാര്യസമിതികളുടെ അധ്യക്ഷന്‍മാരുടെയും സ്റ്റാഫിനും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.
അടിസ്ഥാനയോഗ്യതയോ യോഗ്യതാനിര്‍ണയ പരീക്ഷകളോ ഇല്ലാത്ത രാഷ്ട്രീയനിയമനങ്ങളാണിവ. മൂന്നുവര്‍ഷമാണ് പെന്‍ഷന്‍ കിട്ടാന്‍ വേണ്ട ഏറ്റവും കുറഞ്ഞ സേവനകാലം. രണ്ടു വര്‍ഷവും ഒരു ദിവസവും സര്‍വീസുണ്ടെങ്കില്‍ അത് മൂന്നുവര്‍ഷമായി കണക്കാക്കും. ഇവര്‍ക്ക് 1982 ഏപ്രില്‍ ഒന്നുമുതലാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ആദ്യം നൂറുരൂപയായിരുന്നെങ്കിലും 2006ല്‍ ഇത് 600രൂപയാക്കി വര്‍ധിപ്പിച്ചു. ഇതേ തീയതിയിലും ശേഷവും സര്‍വീസിലുണ്ടായിരുന്നവരുടെ ആശ്രിതര്‍ക്കാണ് ഇപ്പോള്‍ 600 രൂപ വീതം കുടുംബപെന്‍ഷന്‍ അനുവദിച്ചിട്ടുള്ളത്. മന്ത്രിമാരുടെ സ്റ്റാഫിലെ പകുതിയോളംപേര്‍ ഇത്തരം ജീവനക്കാരാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍ ലഭിക്കാന്‍ ഏറ്റവും കുറഞ്ഞത് പത്തുവര്‍ഷത്തെ സര്‍വീസ് വേണം. എന്നാല്‍ ശരാശരി 30 വയസ്സുമുതലാണ് മന്ത്രിമാരുടെ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങിത്തുടങ്ങുന്നത്. സര്‍ക്കാരിന്‍േറതല്ലാത്ത മറ്റു ജോലികള്‍ സ്വീകരിച്ചാലും ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കും. രണ്ടുവര്‍ഷത്തെ സേവനത്തിന് ഏതാണ്ട് 50 വര്‍ഷത്തോളം ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിന്. മരണശേഷം പിന്നെ കുടുംബത്തിനും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അതേ നിരക്കിലുള്ള പെന്‍ഷന്‍ കമ്യൂട്ടേഷനാണ് ഇവര്‍ക്കും അനുവദിച്ചിരിക്കുന്നത്. കമ്യൂട്ടേഷന്‍പ്രകാരം പെന്‍ഷന്‍ വിഹിതം മുന്‍കൂറായി കൈപ്പറ്റാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 55 വയസ്സുവരെ കാത്തിരിക്കണം. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് കമ്യൂട്ടേഷന് വയസ്സ് ബാധകമല്ല. 25-ാം വയസ്സില്‍ പെന്‍ഷന് യോഗ്യത നേടിയാല്‍ അപ്പോള്‍മുതല്‍ കമ്യൂട്ടേഷനും യോഗ്യത നേടും. ഈ വിഭാഗത്തിലെ പെന്‍ഷന്‍കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും മാസം 100 രൂപ ചികിത്സാസഹായവും അനുവദിച്ചിട്ടുണ്ട്.
പത്തും ഇരുപത്തിയഞ്ചും വര്‍ഷം വിവിധ മന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്തവരുണ്ട്. എന്നാല്‍ ഭൂരിഭാഗംപേരും കുറഞ്ഞ സര്‍വീസില്‍ ആനുകൂല്യങ്ങള്‍ പറ്റിപ്പിരിയുന്നവരാണ്.
കൂടുതല്‍പേര്‍ക്ക് ഈ ആനുകൂല്യം കിട്ടാനായി പെന്‍ഷന്‍കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ജീവനക്കാരെ മാറ്റുന്ന പതിവും മന്ത്രിമാര്‍ക്കും മറ്റുമുണ്ട്. ഒരു ഭരണകാലത്ത് പെന്‍ഷന് അര്‍ഹമായ കാലാവധിവരെ ജോലികിട്ടിയില്ലെങ്കില്‍ മറ്റൊരു ഭരണകാലത്ത് ശേഷിച്ചകാലം ജോലിചെയ്താല്‍ മതിയാവും. 2009 ആഗസ്തുവരെ 1522 പേരായിരുന്നു ഇക്കൂട്ടത്തിലെ പെന്‍ഷന്‍കാര്‍. ഇവര്‍ക്കായി വര്‍ഷം ചെലവഴിച്ചിരുന്നത് ഒന്നരക്കോടി രൂപയും.
ലിങ്ക് – മാതൃഭൂമി









