കൊച്ചി: വിവാഹമോചന നിയമപ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനെത്തുന്ന ദമ്പതികള്‍ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചാല്‍ മതിയെന്നു ഹൈക്കോടതി. ഇതിനായി രണ്ടു വര്‍ഷമെങ്കിലും ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കണമെന്ന വിവാഹ മോചന നിയമത്തിലെ 10 എ (1) വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടാണു കോടതി നടപടി. വിവാഹമോചനം തേടി കോടതിയിലെത്തുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഈ വിധി ബാധകമാകും.
തിരുവനന്തപുരം സ്വദേശികളായ സൌമ്യ- പ്രവീണ്‍ ദമ്പതികള്‍ക്കു വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍. ബസന്ത്, ജസ്റ്റിസ് എം. സി. ഹരിറാണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഉഭയസമ്മതപ്രകാരമുള്ള വിവാഹ മോചനത്തിനു മുന്‍പ് രണ്ടുവര്‍ഷമെങ്കിലും വേര്‍പിരിഞ്ഞു ജീവിക്കണമെന്ന വ്യവസ്ഥ ഉചിതവും ന്യായവുമാണോ എന്ന നിയമപ്രശ്നമാണു കോടതി പരിഗണിച്ചത്.
ഹിന്ദു വിവാഹനിയമം, സ്പെഷല്‍ മാര്യേജ് ആക്ട് ഇതിലൊക്കെ ഒരു വര്‍ഷം മതിയെന്നിരിക്കെ, 2001ലെ വിവാഹമോചന (ഭേദഗതി) നിയമത്തില്‍ പിരിഞ്ഞു താമസിക്കാന്‍ മിനിമം രണ്ടു വര്‍ഷ കാലാവധി നിശ്ചയിച്ചത് വിവേചന പരമാണെന്നു കോടതി വ്യക്തമാക്കി. പാഴ്സി വിവാഹ-വിവാഹമോചന നിയമത്തിലും കുറഞ്ഞ കാലാവധി മതി. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും നിഷേധമാണ്.
അപേക്ഷയ്ക്കു മുന്‍പ് പുനര്‍ വിചിന്തനത്തിന് അവസരം നല്‍കാനാണ് ഇൌ വ്യവസ്ഥ. പക്ഷേ, ഒാരോ മതത്തിനും ഒാരോ കാലാവധി പറയുന്നതിനു നീതീകരണമില്ല. ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുളള അവകാശം നിഷേധിക്കുന്നതിനു തുല്യമാണത്. ഭരണഘടനാ ലംഘനം ബോധ്യപ്പെട്ടാല്‍ കോടതിക്ക് ഇടപെടാനും കാലാവധി ഇളവു ചെയ്യാനും അധികാരമുണ്ട്. ഭരണഘടനാ വൈരുദ്ധ്യം ഒഴിവാക്കാന്‍ മറ്റു സമാന നിയമങ്ങള്‍ക്ക് അനുസൃതമായി ഈ കാലാവധി ഒരു വര്‍ഷമാക്കുകയാണെന്നു കോടതി വ്യക്തമാക്കി.
ക്രിസ്ത്യന്‍ വ്യക്തിനിയമത്തില്‍ പരസ്പര ധാരണയോടെയുളള വിവാഹമോചനത്തിനു വ്യവസ്ഥയില്ല. ഈ ആവശ്യത്തിനു കോടതിയിലെത്തുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്കു ബാധകമാകുന്ന വിവാഹമോചന നിയമത്തില്‍ രണ്ടു വര്‍ഷം വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹര്‍ജിക്കാരി ബോധിപ്പിച്ചു. എന്നാല്‍ ഈ വ്യവസ്ഥയില്‍ തെറ്റില്ലെന്നും സാധുതയുണ്ടെന്നുമുള്ള വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്.
ആധുനിക നിയമസംഹിതയില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നു കോടതി അഭിപ്രായപ്പെട്ടു. വിവാഹമോചനത്തെ സംബന്ധിച്ച നിയമ തത്വങ്ങളില്‍ മാറ്റം വന്നത് ഒരു സുപ്രഭാതത്തിലല്ല. അതിനു വേണ്ടി സാമൂഹിക, നിയമ തലങ്ങളില്‍ ഏറെ പോരാട്ടം നടന്നു. സമുദായാംഗങ്ങളില്‍ നിന്നുള്ള മുറവിളി മൂലം വ്യക്തിനിയമങ്ങളില്‍ പോലും ഭേദഗതിക്കു നിയമനിര്‍മാതാക്കള്‍ നിര്‍ബന്ധിതമായെന്ന വാദങ്ങളും കോടതി ചൂണ്ടിക്കാട്ടി.
ഇൌ കേസിലുള്‍പ്പെട്ട ദമ്പതികള്‍ പിരിഞ്ഞു താമസിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ കോടതി അവര്‍ക്കു വിവാഹമോചനം അനുവദിച്ചു. കക്ഷികള്‍ക്കു വേണ്ടി പി. ബി. സഹസ്രനാമന്‍, ഷിജി ജെ. വടക്കേടം, കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യുറിയായി ജി. ശ്രീകുമാര്‍ എന്നിവര്‍ ഹാജരായി.
ലിങ്ക് – മനോരമ










നന്ദി..