കോഴിയെ അതിവേഗം വില്‍പനയ്ക്കു പാകപ്പെടുത്താന്‍ സ്ത്രീഹോര്‍മോണായ ഇൌസ്ട്രജനും ആന്റിബയോട്ടിക്കുകളും തീറ്റയില്‍ കലര്‍ത്തി നല്‍കുന്ന തട്ടിപ്പു വ്യാപകം. ചെറുപ്രായത്തില്‍ത്തന്നെ തുടകള്‍ക്കും നെഞ്ചിനും വലുപ്പം വയ്പിച്ചു തീന്‍മേശയിലെത്തിക്കുകയാണു കോഴി ഫാം ഉടമകളുടെ ലക്ഷ്യം. കേരളത്തിനു പുറത്തുള്ള വന്‍കിട ഫാമുകളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഇതു നടത്തുന്നത്. കോഴിയിറച്ചി പതിവായി കഴിക്കുന്നവരിലേക്കും ഇൌസ്ട്രജന്‍ കടന്നുവരാം. ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ രൂപത്തിലും ഭാവത്തിലും അമിത വണ്ണത്തിലും വളരാനുള്ള ഒരു കാരണം ഇതാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പുരുഷ ശരീരത്തില്‍ ഇൌ സ്ത്രീ ഹോര്‍മോണ്‍ അമിതമായി എത്തുന്നതുമൂലം വന്ധ്യതയ്ക്കും മറ്റും കാരണമാകുന്നു.
കേരളം ഒരു ദിവസം അകത്താക്കുന്ന കോഴിയിറച്ചിയുടെ അളവും സംസ്ഥാനത്തെ വന്ധ്യത ചികില്‍സാ കേന്ദ്രങ്ങളിലെ തിരക്കും കൂട്ടിവായിക്കുമ്പോള്‍ ഇൌസ്ട്രജന്റെ അമിതോപയോഗത്തിന്റെ ദൂഷ്യം വ്യക്തമാകും.ആറു മുതല്‍ എട്ട് ആഴ്ച പ്രായത്തിനിടയില്‍ കോഴികളെ വിറ്റഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നീടുള്ള ഒാരോ ദിവസവും ഉടമയ്ക്കു വന്‍ നഷ്ടമായിരിക്കും. വെറുതേ തീറ്റ കൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ കുറഞ്ഞ ദിവസം കൊണ്ടു പരമാവധി വളര്‍ച്ചയെത്തിച്ച ശേഷം കോഴിയെ വില്‍ക്കാനാണ് ഉടമയുടെ ശ്രമം.
രോഗ പ്രതിരോധ ശേഷിക്കുവേണ്ടി നല്‍കുന്ന ആന്റിബയോട്ടിക് ആണെങ്കില്‍ കൂടി നിശ്ചിത സുരക്ഷിത കാലം കഴിഞ്ഞേ ആ കോഴിയെ വില്‍ക്കാന്‍ പാടുള്ളൂ. അതൊന്നും ആരും വകവയ്ക്കാറില്ല. ശരീരത്തിലെ മറ്റു ബാക്ടീരിയകളെ നശിപ്പിച്ചു വളര്‍ച്ചയുടെ ഘടകങ്ങളെ ഉത്തേജിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളാണു കോഴികള്‍ക്കു തീറ്റയില്‍ ചേര്‍ത്തുനല്‍കുന്നത്. കന്നുകാലിത്തീറ്റയും കോഴിത്തീറ്റയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ വസ്തുക്കളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്.
ഗോഡൌണുകളില്‍ ഉപേക്ഷിക്കാന്‍ തരമില്ലാതെ കിടക്കുന്ന പുഴുത്തുനാറിയ അരി കോഴിത്തീറ്റയായും കാലിത്തീറ്റയായും മാറുന്നതായി ഇൌയിടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പുഴുവരിച്ചു നാറുന്ന അരി കീടനാശിനികള്‍ തളിച്ചു കീടങ്ങളെ നശിപ്പിച്ച ശേഷമാണു മൃഗങ്ങള്‍ക്കു തീറ്റയായി മാറ്റുന്നത്. ഇൌ കീടനാശിനികള്‍ തീറ്റയിലൂടെ മൃഗങ്ങളിലേക്കും പാല്‍, മുട്ട, ഇറച്ചി എന്നിവയിലൂടെ മനുഷ്യരിലേക്കും എത്തുന്നു.
കരളുപിളര്‍ന്നു താറാവ്
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെന്റര്‍ ഒാഫ് എക്സലന്‍സ് ഇന്‍ മീറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ 2006ല്‍ നടത്തിയ പഠനത്തില്‍ മാരകമായ കാര്‍ബോഫ്യൂറാന്‍ രാസവസ്തുവിന്റെ അളവ് അപകടകരമായ നിരക്കില്‍ കണ്ടെത്തി. കാര്‍ബോഫ്യൂറാന്‍ നേരിയ തോതിലാണെങ്കിലും തുടര്‍ച്ചയായി ശരീരത്തിലെത്തുന്നതു കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാക്കും.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെടുത്ത താറാവ്, പോത്ത് ഇറച്ചി സാംപിളുകളിലായിരുന്നു സര്‍വകലാശാലയുടെ പരിശോധന. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് ഒരു കിലോ മാംസത്തില്‍ 0.1 മൈക്രോഗ്രാം കാര്‍ബോഫ്യൂറാന്‍ മാത്രമാണു പരമാവധി അനുവദനീയമായിട്ടുള്ളത്. ഒരു മില്ലിഗ്രാമിന്റെ പതിനായിരത്തില്‍ ഒരംശമാണിത്.തമിഴ്നാട്ടില്‍നിന്നു കൊണ്ടുവന്ന പോത്തുകളില്‍നിന്നാണു പോത്തിറച്ചിയുടെ മുഴുവന്‍ സാംപിളും ശേഖരിച്ചത്. താറാവിന്റെയും പോത്തിന്റെയും കിഡ്നിയിലും ഇറച്ചിയിലുമാണു കാര്‍ബോഫ്യൂറാന്റെ അംശം കൂടുതലായി കണ്ടെത്തിയത്. ഇവയുടെ കരളിലും കൊഴുപ്പിലും മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കടലമ്മ ചതിക്കില്ല
പച്ചക്കറികളും ഇറച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മല്‍സ്യം പൊതുവേ രാസമാലിന്യങ്ങളില്‍ നിന്നു വിമുക്തമാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നു ശേഖരിക്കുന്ന കയറ്റുമതി മല്‍സ്യ സാംപിളുകള്‍ ദേശീയ മല്‍സ്യ കയറ്റുമതി വികസന ഏജന്‍സിയില്‍ (എംപിഇഡിഎ) പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1430 സാംപിളുകള്‍ പരിശോധിച്ചതില്‍ രാസമാലിന്യങ്ങളോ, കീടനാശിനികളോ, ഘന ലോഹങ്ങളോ ഒരു സാംപിളില്‍പോലും അനുവദനീയമായതിലും ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടില്ല. മല്‍സ്യ പരിശോധനയില്‍ രാജ്യാന്തര നിലവാരമുള്ളതാണ് ഇൌ ലബോറട്ടറി.
ആഴക്കടല്‍ പൊതുവേ മാലിന്യ വിമുക്തമായതാവാം ഇതിനു കാരണം. കേരളത്തിലെ വിവിധ മല്‍സ്യമാര്‍ക്കറ്റുകളില്‍നിന്നു ശേഖരിച്ച സാംപിളുകളിലും എംപിഇഡിഎ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തകരാര്‍ കണ്ടെത്തിയില്ല. എന്നാല്‍ കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളിലെ മല്‍സ്യം സുരക്ഷിതമാണെന്നു പൂര്‍ണമായും വിശ്വസിക്കാനാവില്ല.
വ്യവസായ മലിനീകരണം ഏറ്റവും രൂക്ഷമായ ആലുവ വ്യവസായ മേഖലയില്‍ പെരിയാറിലെ മല്‍സ്യക്കുരുതി പതിവാണ്. കൊച്ചി സര്‍വകലാശാലയിലെ മല്‍സ്യ ഗവേഷണ വിഭാഗം ഏലൂര്‍, മഞ്ഞുമ്മല്‍, വരാപ്പുഴ മേഖലകളില്‍നിന്നെടുത്ത മല്‍സ്യ സാംപിളുകളില്‍ ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 90കളില്‍ കുട്ടനാടന്‍ കായല്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ കക്കയില്‍ രാസമാലിന്യത്തിന്റെ അളവു കൂടുതലായി കണ്ടിരുന്നു.
ഈ പോത്തിന്റെ ഒരു കാര്യം
വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് അന്യസംസ്ഥാന കന്നുകാലികളെ കടത്തി വിടൂ. കാലിക്കു രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് കൈക്കൂലി വാങ്ങി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍തന്നെ ആവശ്യക്കാര്‍ക്കു നല്‍കുന്ന പരിപാടിയുണ്ട്.
ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍നിന്നു വിജിലന്‍സ് പിടിച്ചെടുത്തതു മൂന്നു മാസം മുന്‍പാണ്. തമിഴ്നാട്ടില്‍നിന്ന് ഏറ്റവുമധികം ഉരുക്കള്‍ അതിര്‍ത്തി കടക്കുന്ന ചെക്ക് പോസ്റ്റുകളിലൊന്നാണു ഗോവിന്ദാപുരം.
തമിഴ്നാട്ടിലെ ഡോക്ടര്‍മാര്‍ ഒപ്പിട്ടു മുന്‍പു ചെക്ക് പോസ്റ്റില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടറില്‍ സ്കാന്‍ ചെയ്തു വാഹനത്തിന്റെയും കാലികളുടെയും വിശദാംശങ്ങളും കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ സ്ഥലങ്ങളും എഡിറ്റ് ചെയ്തു നീക്കും. ഒപ്പും സീലും രോഗമില്ലെന്ന സാക്ഷ്യപത്രവും നിലനിര്‍ത്തും. ഇങ്ങനെ തയാറാക്കുന്ന ഷീറ്റുകളുടെ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്താണു വില്‍പ്പന. വ്യാജ സര്‍ട്ടിഫിക്കറ്റൊന്നിന് 100 മുതല്‍ 300 രൂപ വരെയാണു കാലിക്കടത്തു സംഘങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഇൌടാക്കിയിരുന്നതെന്നു വിജിലന്‍സ് കണ്ടെത്തി.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ രോഗമുള്ളതും ചത്തതുമായ നൂറുകണക്കിനു കാലികളെ കേരളത്തിലേക്കു കടത്തിയതായി സംശയിക്കപ്പെടുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു നാളുകള്‍ക്കുള്ളില്‍ കേരളത്തില്‍ കുളമ്പുരോഗം പടര്‍ന്നുപിടിച്ചത് ഇൌ സംശയത്തെ ബലപ്പെടുത്തുന്നു.കന്നുകാലികളെ കൊണ്ടുവരുന്ന പ്രധാന ചെക്ക് പോസ്റ്റായ നടുപ്പുണിയില്‍ പ്രതിദിനം 50 ലോഡ് കാലികളാണ് എത്തുന്നത്. ചന്ത ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. ഗോവിന്ദാപുരം ചെക്ക് പോസ്റ്റിലും പ്രതിദിനം 50 ലോഡ് കാലികള്‍ എത്തുന്നു.രോഗംമൂലവും അല്ലാതെയും ചത്ത കന്നുകാലികളുടെ മാംസംപോലും അറവുശാലകളില്‍ വില്‍പ്പനക്കെത്തുന്നു. കുളമ്പുരോഗം, ക്ഷയം, ഭക്ഷ്യ വിഷബാധ, വിര ശല്യം, കാന്‍സര്‍, ആന്ത്രാക്സ് തുടങ്ങിയ വിവിധ രോഗങ്ങള്‍ കന്നുകാലികളില്‍ കണ്ടുവരാറുണ്ട്.
ഏതാനും വര്‍ഷം മുന്‍പു കൊച്ചിയില്‍ പനമ്പിള്ളി നഗര്‍ പാസ്പോര്‍ട്ട് ഒാഫിസിനു സമീപം പാമ്പുകടിയേറ്റു ചത്ത പശുവിന്റെ മാംസം എടുക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞ സംഭവമുണ്ടായി. ഒാര്‍ത്തു നോക്കുക, വറുത്തും പൊരിച്ചും നാം കഴിക്കുന്ന ‘ബീഫ് എത്ര സുരക്ഷിതമാണെന്ന്.
മയക്കി വീഴ്ത്താന്‍ അജിനാമോട്ടോ
ഹോട്ടല്‍ ഭക്ഷണത്തില്‍ മനുഷ്യനു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും വിധം അജിനാമോട്ടോ ചേര്‍ക്കുന്നതു വ്യാപകം. ഹോട്ടല്‍ ഭക്ഷണത്തിലേക്കു നമ്മെ ആകര്‍ഷിക്കുന്നതു മോണോ സോഡിയം ഗൂട്ടാമേറ്റ് എന്ന അജിനാമോട്ടോയെന്നാണ്.
ഉപ്പ്, മധുരം, ചവര്‍പ്പ്, പുളി എന്നതായിരുന്നു നമ്മുടെ നാവിനു പരിചിതമായ രുചികള്‍. ഇൌ ഗണത്തിലേക്കു പുതുതായി വന്നുചേര്‍ന്ന രുചിയാണു സോഡിയം ഗൂട്ടാമേറ്റിന്റെ ‘ഉമാമി രുചി. നാവിന്റെ രസമുകുളങ്ങള്‍ ഉമാമിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുവെന്നതാണു ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവരില്‍ അഡിക്ഷന്‍ വരുത്തുന്നത്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവു കൂടിയാല്‍ എന്തു സംഭവിക്കുമോ അതെല്ലാം അജിനാമോട്ടോ കൂടിയാലും ഉണ്ടാവാം. ഉപ്പു കൂടിയാല്‍ നാം ഭക്ഷണം മതിയാക്കുമെങ്കില്‍ അജിനാമോട്ടോയ്ക്ക് ആ പ്രശ്നമില്ല. നാളെയും ആ ഭക്ഷണം തേടിച്ചെല്ലുമെന്ന വ്യത്യാസം മാത്രം. രക്ത സമ്മര്‍ദം കൂടാനും ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യത്തിനും മാനസിക തകരാറുകള്‍ക്കും സോഡിയം ഗൂട്ടാമേറ്റിന്റെ അമിത ഉപയോഗം ഇടയാക്കും.
ഭക്ഷണത്തിനു പഴക്കം തോന്നിപ്പിക്കാതിരിക്കാനും ഇതിനു കഴിയും. ഹോട്ടല്‍ ഭക്ഷണത്തില്‍ മുതല്‍ ബേക്കറി പലഹാരങ്ങളില്‍ വരെ സോഡിയം ഗൂട്ടാമേറ്റ് അനിയന്ത്രിതമായി ഉപയോഗിക്കുന്നു. സാമ്പാറിന്റെ പരമാവധി ആയുസ്സ് 12 മണിക്കൂര്‍ എന്നായിരുന്നെങ്കില്‍ സോഡിയം ഗൂട്ടാമേറ്റ് വന്നതോടെ 24 മണിക്കൂര്‍ കഴിഞ്ഞാലും സാമ്പാര്‍ ‘പൊടിപ്പനായി ഇരിക്കുമെന്നതു കാറ്ററിങ് വ്യവസായത്തിലും ഇതിനു സ്ഥാനം നല്‍കി.
നിയമപരമായി അജിനാമോട്ടോയ്ക്കു നിരോധനമില്ലെങ്കിലും ഇന്ത്യയില്‍ ഏറ്റവും അധികം അജിനാമോട്ടോ വിറ്റഴിയുന്നതു കേരളത്തിലാണെന്നത് ആശങ്കയ്ക്കിട നല്‍കുന്നു. അതില്‍തന്നെ എറണാകുളമാണു മുന്നില്‍. സാമ്പാറിനും വടയ്ക്കും അത്യുത്തമം എന്ന രീതിയിലാണു തമിഴ്നാട്ടില്‍ അജിനാമോട്ടോയുടെ ടിവി പരസ്യം.
കേരളത്തില്‍ സാമ്പാറില്‍ മുതല്‍ ചിക്കനില്‍ വരെയും സോഡിയം ഗൂട്ടോമേറ്റ് ഉപയോഗിക്കുന്നു. കടലക്കറിയിലും നേന്ത്രക്കായ് ഉപ്പേരിയിലും മിക്സ്ചറിലും ബിസ്കറ്റിലും എല്ലാം ഗൂട്ടോമേറ്റ് അടങ്ങിയിരിക്കുന്നു. വറക്കാനും പൊരിക്കാനും ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം ഉപഭോക്താവിന്റെ നാവിലെത്തിക്കാതിരിക്കാനും ഇൌ വില്ലന്‍ സഹായിക്കുന്നുണ്ട്.
ലിങ്ക് – മനോരമ










Pingback: പലവ്യഞ്ജനങ്ങളല്ല… പല വ്യസനങ്ങള്‍ « കാര്‍ഷിക വാര്‍ത്തകള്‍