ഒക്ടോബര്‍ 29, 2009...8:00 pm

14 സ്റ്റേഷനുകളിലെ എക്‌സ്‌പ്രസ്‌ സ്റ്റോപ്പ്‌ ലാഭകരമല്ലെന്ന്‌ റെയില്‍വേ

Jump to Comments

കോഴിക്കോട്‌: പാലക്കാട്‌ ഡിവിഷനിലെ 14 ചെറുകിട സ്റ്റേഷനുകളില്‍ എക്‌സ്‌പ്രസ്‌ തീവണ്ടികള്‍ നിര്‍ത്തുന്നത്‌ ലാഭകരമല്ലെന്ന്‌ റെയില്‍വേ. ഇത്തരം സ്റ്റോപ്പുകള്‍ റദ്ദാക്കിയാല്‍ ഈ വണ്ടികളുടെ വേഗം കൂട്ടാനും കൃത്യനിഷുത ഉറപ്പാക്കാനും കഴിയുമെന്ന്‌ അധികൃതര്‍ പറയുന്നു.

വിവിധ എക്‌സ്‌പ്രസ്‌, ദീര്‍ഘദൂരവണ്ടികള്‍ക്ക്‌ ഇപ്പോള്‍ സ്റ്റോപ്പുള്ള മഞ്ചേശ്വരം, കുമ്പള, നീലേശ്വരം, തൃക്കരിപ്പുര്‍, ചെറുവത്തൂര്‍, വളപട്ടണം, കണ്ണപുരം, ഏഴിമല, മാഹി, ഫറോക്ക്‌, പട്ടാമ്പി, താനൂര്‍, തിരുനാവായ, ഉപ്പള എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പ്‌ ഒഴിവാക്കണമെന്നാണ്‌ റെയില്‍വേയുടെ ശുപാര്‍ശ. മാനദണ്ഡമനുസരിച്ച്‌ ഒരു സ്റ്റേഷന്‍ ലാഭകരമാണെന്ന്‌ കണക്കാക്കണമെങ്കല്‍ 500 കിലോമീറ്ററിനു മുകളില്‍ യാത്ര ചെയ്യുന്ന 40 യാത്രക്കാരെങ്കിലും വേണം. എക്‌സ്‌പ്രസ്‌, ദീര്‍ഘദൂരവണ്ടികള്‍ ഒരു സ്റ്റേഷനില്‍ ഒരു മിനിറ്റ്‌ നിര്‍ത്തി വീണ്ടും യാത്ര തുടരുന്നതിന്‌ 4,500 രൂപയാണ്‌ ചെലവ്‌ വരുന്നതെന്ന്‌ റെയില്‍വേ കണക്കാക്കിയിട്ടുണ്ട്‌. ഇത്രയും ചെലവ്‌ ഉണ്ടാവുമ്പോള്‍ ആ സ്റ്റോപ്പില്‍നിന്ന്‌ ആനുപാതികമായി വരുമാനവും ഉണ്ടാകണം. ലാഭകരമല്ലെന്ന്‌ കണ്ടെത്തിയ 14 സ്റ്റേഷനുകളില്‍ ചിലതില്‍ 500 കിലോമീറ്ററിനു മുകളില്‍ സഞ്ചരിക്കുന്ന ഒരു യാത്രക്കാരന്‍ പോലും ഇല്ലാത്ത അവസ്ഥ പലപ്പോഴുമുണ്ട്‌.

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരും പാലക്കാട്‌ ഡിവിഷണല്‍ മാനേജരും ഇക്കാര്യം കഴിഞ്ഞദിവസം മലബാറിലെ എം.പി.മാരുമായി ചര്‍ച്ച ചെയ്‌തിരുന്നു. കൂടുതല്‍ പാസഞ്ചര്‍ വണ്ടികള്‍ ഏര്‍പ്പെടുത്താതെ നിലവിലുള്ള സ്റ്റോപ്പുകള്‍ നിര്‍ത്തരുതെന്ന്‌ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായി മുഴുവന്‍ എം.പി.മാരും ആവശ്യപ്പെട്ടു. സ്റ്റോപ്പുകള്‍ റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക്‌ ഉണ്ടാവുന്ന പ്രയാസങ്ങള്‍ക്ക്‌ പരിഹാരമായി കൂടുതല്‍ പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കണമെന്നാണ്‌ എം.പി.മാരുടെ ആവശ്യം.

എം.പി.മാരുടെ ആവശ്യവും അധികൃതരുടെ ശുപാര്‍ശയും റെയില്‍വേ ബോര്‍ഡിനു മുമ്പാകെ താമസിയാതെ സമര്‍പ്പിക്കും. ആവശ്യത്തിനു കോച്ചുകള്‍ ഇല്ലാത്തതും എന്‍ജിന്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്തതുമാണ്‌ പുതിയ പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കുന്നതിനു തടസ്സമെന്ന്‌ റെയില്‍വേ അധികൃതര്‍ തന്നെ സമ്മതിക്കുന്നു.

ലിങ്ക് – മാതൃഭൂമി

1 അഭിപ്രായം


ഒരു മറുപടി കൊടുക്കുക