July 18, 2007...1:03 am
18-7-07 ലെ വാര്‍ത്തകള്‍
മനില: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മിഠായിയും ബിസ്ക്കറ്റുമുള്‍പ്പെടെ ഏതാനും ഭക്ഷ്യവസ്തുക്കള്‍ക്ക് ഫിലിപ്പീന്‍സ് വിലക്കേര്‍പ്പെടുത്തി. ഭക്ഷ്യസുരക്ഷയുടെ ഭാഗമായാണ് ഈ വിലക്കെന്ന് ഫിലിപ്പീന്‍സ് ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് ഏജന്‍സി വക്താവ് പറഞ്ഞു.പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവ വാങ്ങി ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക്് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് തരം മിഠായികള്‍ക്കും ബിസ്ക്കറ്റുകള്‍ക്കുമാണ് വിലക്ക്. ഇവ നിര്‍മിക്കുന്ന ഫാക്ടറികള്‍ അടച്ചു പൂട്ടാനും നിയന്ത്രിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മനിലയിലെ ചൈനീസ് എംബസി മുഖാന്തരം ഫിലിപ്പീന്‍ ഗവണ്‍മെന്റ് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടപ്പാട്: ദീപിക
*****************************************************
തിരുവനന്തപുരം : റിയല്‍ എസ്റ്റേറ്റ് മാഫിയയെയും നൂറുകണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുന്ന സംഘങ്ങളെയും നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.
കുത്തകപ്പാട്ട ലംഘനവും അനധികൃത പട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതും സംബന്ധിച്ച് പി.സി. ജോര്‍ജിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പിലാക്കാന്‍ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. യുക്തിസഹവും ന്യായയുക്തവുമായ രീതിയില്‍ സര്‍ക്കാര്‍ ഭൂമി വിനിയോഗം ഉറപ്പു വരുത്തുക, അശാസ്ത്രീയ ഭൂവിനിയോഗ രീതികള്‍ തടയുക തുടങ്ങിയ കാര്യങ്ങളാണ് ഈ പദ്ധതിയില്‍ വിഭാവന ചെയ്യുന്നത്.
റവന്യു വനം വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ചെറുകിട കൃഷിക്കാര്‍ക്കു പട്ടയം നല്‍കുന്ന കാര്യം ഗൌവരമായി പരിഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ 21604 പട്ടയങ്ങളും 1947 കൈവശരേഖയും നല്‍കിയിട്ടുണ്ട്.എറണാകുളത്ത് ആയിരംകോടി രൂപ ഡ്രാഫ്റ്റായി നല്‍കി ഒരു വ്യക്തി നൂറുകണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുകയാണെന്ന് ജോര്‍ജ് ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.
കടപ്പാട്: കേരളകൌമുദി
*****************************************************
പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ ചികുന്‍ഗുനിയപിടിച്ചപ്പോള്‍ രോഗികളില്‍ കാണാതിരുന്ന അപൂര്‍വ ലക്ഷണങ്ങള്‍ പലതും ഇപ്പോള്‍ രോഗം പിടിപെട്ടവരില്‍ കാണുന്നുണ്ടെന്ന് പകര്‍ച്ചപ്പനി പഠിക്കാനെത്തിയ കേന്ദ്ര സംഘം വിലയിരുത്തി.
തക്കാളിപ്പനിയെന്ന് അഭ്യൂഹം പരത്താനിടയാക്കിയ ശരീരത്തെ ചുവന്നുതുടത്ത പാടുകള്‍ ചിക്കന്‍പോക്സിന്റെ ലക്ഷണമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്നെത്തിയ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ സംസ്ഥാനത്ത് ചികുന്‍ഗുനിയ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രസംഘം വിലയിരുത്തി. കേരളത്തില്‍ കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നേതൃത്വം നല്‍കുമെന്നും കേന്ദ്രസംഘം തലവന്‍ ഡോ. നിര്‍മല്‍കുമാര്‍ ഗാംഗുലി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് മുമ്പെങ്ങും ചികുന്‍ഗുനിയ രോഗികളില്‍ കാണാത്ത ലക്ഷണങ്ങള്‍ കേന്ദ്രസംഘം സ്ഥിരീകരിച്ചത്. പൊള്ളിയ പോലുള്ള പാടുകള്‍ ഉണ്ടാകുക, ദേഹമാസകലം ചൊറിഞ്ഞുപൊട്ടുക, വായ്ക്കകത്ത് വ്രണങ്ങളുണ്ടാവുക, കക്ഷത്തിലും തുടകള്‍ക്കിടയിലും ഗുഹ്യഭാഗങ്ങളിലും മുഴയും വ്രണങ്ങളുമുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ ഉള്ളരോഗികളെയാണ് ഇന്നലെ ജില്ലാ ആശുപത്രിയില്‍ വിദഗ്ധ സംഘത്തിന് കാണാന്‍ കഴിഞ്ഞത്.
കാലില്‍ പൊള്ളിവീര്‍ത്തതുപോലെയുള്ള പാടുകളുമായി ചികില്‍സയില്‍ കഴിയുന്ന കോന്നി സ്വദേശിയായ ദമ്പതികളുടെ മകന്‍ നാലുമാസമുള്ള അഭിഷേകിനെയും വിദഗ്ധ സംഘം പ്രത്യേകം പരിശോധിച്ചു.
ദല്‍ഹി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസിലെ ജോയന്റ് ഡയറക്ടറും എപ്പിഡമോളജിസ്റ്റുമായ ഡോ. എസ്. വെങ്കിടേശ്വരന്റെ നേതൃത്വത്തിലെ സംഘം ജില്ലാ ആശുപത്രിയില്‍ ഒ.പി യിലും ഐ.പി യിലും ഉണ്ടായിരുന്ന 40 രോഗികളില്‍ നിന്ന് രക്തസാമ്പികളുകള്‍ പരിശോധനക്കായി ശേഖരിച്ചു.
തക്കാളിപ്പനി ബാധിച്ചവരെന്ന് പറയുന്നവരുടെ വ്രണത്തില്‍ നിന്നുള്ള ചലത്തിന്റെ സാമ്പികളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ജില്ലയില്‍ എത്തിയ ആറംഗ സംഘം ഇന്നലെ രണ്ട് സംഘമായി തിരിഞ്ഞാണ് ജില്ലയില്‍ പഠനം നടത്തിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയ സംഘം പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയും അടൂരിലെ രോഗബാധിത മേഖലകളായ ഏനാദിമംഗലം, പള്ളിക്കല്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
എന്റമോളജിസ്റ്റുകള്‍ അടങ്ങുന്ന രണ്ടാമത്തെ സംഘം ജില്ലയില്‍ രോഗം ആദ്യം പിടിച്ച ചിറ്റാര്‍, സീതത്തോട് മേഖലകളാണ് സന്ദര്‍ശിച്ചത്.
രണ്ട് സംഘവും വൈകുന്നേരം പത്തനംതിട്ടയിലെത്തി ജില്ലാ കലക്ടറും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
കടപ്പാട്: മാധ്യമം
*****************************************************
കര്‍ക്കടകം വന്നു; ഇനി ഔഷധക്കഞ്ഞിയാകാം. ആരോഗ്യം നോക്കുന്ന മലയാളിയുടെ ശീലങ്ങള്‍ ക്ക് ആരോഗ്യപ്രദമായ മാര്‍ഗവുമായി സര്‍ക്കാര്‍ സ്ഥാപനമായ ‘ഔഷധി രംഗത്തെത്തിയിട്ടു നാലുവര്‍ഷത്തിലേറെ യായി. കര്‍ക്കടകത്തില്‍ ഔഷധിയുടെ കഞ്ഞിക്കൂട്ട്് ഇന്നു മലയാളിക്ക് സഹായകമാവു ന്നു.കര്‍ക്കടകത്തില്‍ മരുന്നുകഞ്ഞി കുടിക്കുന്ന ശീലം മലയാളിക്ക്ു തലമുറകള്‍ കൈമാറി കിട്ടിയതാണ്. കര്‍ക്കടക മാസാചരണം ഇതിനെ കൂടുതല്‍ ജനകീയമാക്കി. ആരോഗ്യ സംരക്ഷണത്തിനായി മിക്കവാറും എല്ലാ കുടുംബങ്ങളും ഈ ശീലം ജീവിതത്തിന്റെ ഭാഗമാക്കിയിട്ടു ണ്ട്.എന്നാല്‍, ഒൌഷധ കഞ്ഞിക്ക്് ഇത്ര വലിയ വിപണിയുണ്ടെന്ന് കണ്ടെത്തിയത് സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ്. 2002-03ല്‍ അവര്‍ കഞ്ഞിക്കൂട്ട് പുറത്തിറക്കിയതോടെ യാണ്, ഈ മേഖലയിലേക്ക് സ്വകാര്യസ്ഥാപനങ്ങളും കന്നു വന്നത്. ഇപ്പോള്‍ 40ലേറെ ബ്രാന്‍ഡുകള്‍ കഞ്ഞിക്കൂട്ട് പുറത്തിറക്കുന്നു.
ഒൌഷധി കഞ്ഞി എന്ത്? എന്തിന്?
കൊത്തമ്പലായരി, വിഴാലരി, ചെറുപുന്നയരി, കാര്‍കോകില്‍ അരി തുടങ്ങി അരിയാറ്, കുറുന്തോട്ടി, ഉലുവ, പെരുംജീരകം, അയമോദകം ഉള്‍പ്പെടെ 23 ചേരുവകള്‍ ചേര്‍ത്താണ് കഞ്ഞിക്കൂട്ടു തയാറാക്കുന്നത്. 70 ഗ്രാമിന്റെ പാക്കറ്റായിരുന്നു ആദ്യം വിപണിയിലിറക്കിയത്. ഈ കൂട്ട്, ദിവസം രാവിലെ 10ഗ്രാം കഞ്ഞിയില്‍ ചേര്‍ത്ത് ഏഴു ദിവസത്തേക്ക് കഴിക്കുകയാണ് കഞ്ഞിസേവയുടെ രീതി. കര്‍ക്കടകം ഒന്നു മുതല്‍ കഴിക്കുകയാണ് പതിവ്. കര്‍ക്കടക മാസത്തില്‍ നമുടെ ശരീര പ്രതിരോധസംവിധാനങ്ങള്‍ മറ്റു കാലങ്ങളിലേതു പോലെ പ്രവര്‍ത്തന സജ്ജമായിരിക്കില്ല. ഇവിടെയാണ് കഞ്ഞി കലക്കന്‍ പ്രകടനം നടത്തുന്നത്. പ്രതിരോധ വര്‍ദ്ധനവിന് കഞ്ഞി സഹായിക്കും.
വിപണി ആദ്യം മടിച്ചു; പിന്നെ നെഞ്ചോടു ചേര്‍ത്തു
ഔഷധ കഞ്ഞിക്കൂട്ട് ആദ്യം വിപണിയില്‍ അത്ര സ്വീകര്യമായിരുന്നില്ല. എന്നാല്‍, മെല്ലെ സ്ഥിതി മാറി. എല്ലാവര്‍ക്കും പ്രിയങ്കരമായി ഇത്. തിരുവതാംകൂറ് ദേവസ്വത്തി നു കീഴിലുള്ള 1148 അന്വലങ്ങളില്‍ കര്‍ക്കടക മാസക്കാലത്ത് കൂട്ട് ലഭ്യമാക്കാന്‍ അനുമതി ലഭിച്ചതോടെ കഞ്ഞിക്കൂട്ടിന്റെ വിജയഗാഥ തുടങ്ങി. തുടര്‍ന്ന് മലബാര്‍ ഹിന്ദു ബോര്‍ഡിനു കീഴിലുള്ള അമ്പലങ്ങളും അനുമതി തന്നു. പ്രത്യേക മതത്തില്‍ പ്പെട്ടവരല്ല, കഞ്ഞിയുടെ ആസ്വാദകര്‍. അതില്‍ എല്ലാ മതക്കാരും ഉള്‍പ്പെടുന്നു.ഒരു മാസത്തിനുള്ളില്‍ ലക്ഷക്കണക്കിന് പാക്കറ്റുകളാണ് ഇപ്പോള്‍ വിറ്റു പോകുന്നത്.
2010ല്‍ 1,000കോടിയും 2015ല്‍ 1,500 കോടിയും പ്രതീക്ഷിക്കുന്ന ആയുര്‍വേദ വിപണിയിലെ വളര്‍ച്ചയില്‍ ഒൌഷധിയുടെ കഞ്ഞിക്കൂട്ടിനു ചെറുതല്ലാത്ത പങ്കുണ്ട്. ഒൌഷധിയുടെ കഞ്ഞിക്കൂട്ടിനു 70 ഗ്രാമിനു വില 35രൂപയും 140 ഗ്രാമിന്റേതിനു 70 രൂപയുമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ കഞ്ഞിക്കൂട്ടു നല്‍കുമ്പോള്‍ അരി കൂടി നല്‍കാറുണ്ട്. എന്നാല്‍, ഔഷധി കൂട്ടു മാത്രമാണ് നല്‍കുക. ഔഷധിയുടെ കൂട്ടിന് അരി ഉപയോഗിച്ചാലും 70രൂപയുടെ മുകളിലാകില്ല. സംസ്ഥാനത്ത് ഒൌഷധിയുടെ കഞ്ഞിക്കൂട്ട് വില്‍ക്കുന്ന 600ല്‍ അധികം ഏജന്റുമാരുണ്ട്. മിഥുനം തുടങ്ങിയതു മുതല്‍ തന്നെ ഇവിടെയെല്ലാം കടുത്ത തിരക്കാണ്.
കടപ്പാട്: മനോരമ
കോപ്പിറൈറ്റ്‌സ് അതാത് പത്രങ്ങളില്‍ നിക്ഷിപ്തം
അടയാളം 
3 Comments
July 18, 2007 at 1:03 am
“കേരളത്തില്‍ കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം നേതൃത്വം നല്‍കുമെന്നും കേന്ദ്രസംഘം തലവന്‍ ഡോ. നിര്‍മല്‍കുമാര്‍ ഗാംഗുലി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.“
ഈശ്വരാ അടുത്ത് ഏത് വിഷമാണ് വെള്ളത്തില്‍ കലക്കുക!!!!!
July 18, 2007 at 1:41 am
[...] യൂണികോഡിലല്ലാത്ത വാര്‍ത്തകള്‍ ഇവിടെ ലഭ്യമാക്കുന്നു.ഈ മാധ്യമങ്ങള്‍ [...]
July 18, 2007 at 12:43 pm
ചന്ദ്രേട്ടാ, നല്ല ഉദ്യമം.
പനി :
“പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ ചികുന്‍ഗുനിയപിടിച്ചപ്പോള്‍ രോഗികളില്‍ കാണാതിരുന്ന അപൂര്‍വ ലക്ഷണങ്ങള്‍ പലതും ഇപ്പോള്‍ രോഗം പിടിപെട്ടവരില്‍ കാണുന്നുണ്ടെന്ന് പകര്‍ച്ചപ്പനി പഠിക്കാനെത്തിയ കേന്ദ്ര സംഘം വിലയിരുത്തി.“
നന്നായി അവര്‍ക്ക് പഠിക്കാനൊരു തട്ടകമായാല്ലോ ?. ഇനി വടക്കേ ഇന്ത്യയില്‍ ഇമ്മാതിരി പനികള്‍ വന്നുപെട്ടാല്‍ അവറ്ക്ക് ധൈര്യമായി ചികിത്സ തുടങ്ങാം. കേരളത്തില്‍ നിന്നു ലഭിച്ച പരിചയം വച്ച്.
കഞ്ഞി :
ദൈവമേ അതും ബിസിനസ്സായോ?!.
Leave a Reply