നവംബര്‍ 23, 2009

ഭൂവുടമകള്‍ സെന്റിന് 20 പൈസ പ്രകാരം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കരം 40 പൈസയായി വര്‍ധിപ്പിക്കും

മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി

കുട്ടനാട്: ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നു മന്ത്രി തോമസ് ഐസക്. കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് 115 കോടി രൂപയുടെ അതിവര്‍ഷാനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹൃദ്രോഗം, കിഡ്നിത്തകരാര്‍ തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരെ സഹായിക്കാന്‍ പുതിയൊരു ഇന്‍ഷുറന്‍സ് പദ്ധതിയാരംഭിക്കും. ചികിത്സാനുകൂല്യങ്ങള്‍ നല്‍കുന്നതിനും മുടങ്ങിക്കിടക്കുന്ന വിവിധ ക്ഷേമനിധികളുടെ ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനും 1000 കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. അതിനായി സ്വര്‍ണ വ്യാപാരികളില്‍നിന്നു നികുതി കര്‍ശനമായി

പിരിച്ചെടുക്കും. മണല്‍ മാഫിയ കൊണ്ടുപോകുന്ന മണല്‍ തടയും. കൂടാതെ ഭൂവുടമകള്‍ സെന്റിന് 20 പൈസ പ്രകാരം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കരം 40 പൈസയായി വര്‍ധിപ്പിക്കും. ഇതു വലിയ ഭൂകമ്പമൊന്നും സൃഷ്ടിക്കേണ്ട കാര്യമല്ല.

കുട്ടനാട് കാര്‍ഷിക പാക്കേജിനു കേന്ദ്രം പണം നല്‍കിയിട്ടു ചെലവഴിച്ചില്ലെന്ന ആക്ഷേപം ശരിയല്ല. പണം വന്നിട്ടില്ല. വരുമെന്ന പ്രതീക്ഷയില്‍ 200 കോടി രൂപ ചെലവഴിക്കുകയാണ്. പണം നല്‍കാതെ കാലതാമസം വരുത്തുന്നതു ക്ഷമിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ ബണ്ടുകളുടെ നിര്‍മാണത്തിനും എസി കനാല്‍ തുറക്കുന്നതിനുമുള്ള പ്രവൃത്തികള്‍ ചെയ്തിട്ടു രസീതും വൌച്ചറുകളും സഹിതമുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൊടുക്കുമ്പോള്‍ കേന്ദ്രം പണം നല്‍കുമെന്നും അതിന്റെയടിസ്ഥാനത്തിലാണ് 200 കോടി രൂപയുടെ പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ത്തന്നെ വ്യക്തമാക്കി നല്‍കിയ നോട്ടില്‍ പറഞ്ഞിട്ടുള്ളതായി ചടങ്ങില്‍ പ്രസംഗിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 250 രൂപയില്‍നിന്ന് അടുത്ത വര്‍ഷം വീണ്ടും വര്‍ധിപ്പിക്കുമെന്നും അന്യവല്‍ക്കരിക്കപ്പെട്ട അസംഘടിത തൊഴിലാളികളെ ഏതെങ്കിലും ക്ഷേമനിധികളുടെ പരിധിയില്‍ കൊണ്ടുവരുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.കെ. ഗുരുദാസന്‍ പറഞ്ഞു. മന്ത്രി കെ.പി. രാജേന്ദ്രന്‍ പ്രസംഗിച്ചു.

ലിങ്ക് - മനോരമ

നവംബര്‍ 23, 2009

പിണറായിയുടെ വീട്: രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊട്ടാരസദൃശ്യമായ വസതിയുണ്ടെന്ന് പ്രചരിപ്പിച്ച ഇ-മെയിലിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു പേരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ഭരണിക്കാവ് കുന്നില്‍വീട്ടില്‍ കെ.ആര്‍.മനോജ് (39), കോട്ടയം ഏറ്റുമാനൂര്‍ ഈസ്റ്റ് ഗേറ്റില്‍ വലിയടത്ത് ഇല്ലത്ത് കാര്‍ത്തിക് (22) എന്നിവരാണ് പോലീസ് പിടിയിലായത്.

വിവാദ ഇ-മെയിലിന് മലയാളത്തിലുള്ള അടിക്കുറുപ്പുകള്‍ നല്‍കി ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിട്ടവരാണ് അറസ്റ്റിലായ ഇരുവരും. ഇവര്‍ക്ക് ലഭിച്ച മെയില്‍ തയാറാക്കിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതായും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ ബിസിനസുകാരനായ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ അമ്പലമുക്കില്‍ വെള്ളിയാട്ടില്‍ വീട്ടില്‍ പ്രമോഷിന്റെ വീടാണ് പിണറായി വിജയന്‍േറതെന്ന പേരില്‍ ഇ-മെയിലുകളിലൂടെ പ്രചരിച്ചത്. പിണറായി വിജയന്റെ വീട് എന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വിശേഷണവുമായി ലഭിച്ച ഇ-മെയിലില്‍ മാറ്റംവരുത്തി ഇരുവരും മലയാളത്തിലുള്ള അടിക്കുറുപ്പുകളോടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

‘പിണറായിയില്‍ പണിത വിജയന്റെ കൊട്ടാരമെന്ന്’ വിശേഷണം ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കായിരുന്നു. ‘തൊഴിലാളി നേതാവിന്റെ ആഡംബരവസതിയെന്ന’ വിശേഷണമാണ് വിദേശമലയാളിയായ മനോജ് നല്‍കിയത്. ദക്ഷിണാഫ്രിക്കയില്‍ ജോലിയുള്ള ഇയാള്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ കരുനാഗപ്പള്ളിയിലെ വീട്ടില്‍വെച്ച് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് മെയില്‍ അയച്ചത്. കഴിഞ്ഞ 11 നാണ് ഇയാള്‍ മെയില്‍ തയാറാക്കിയത്. ഇരുവരും ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ പോലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്ക് പരസ്​പരബന്ധമില്ലെന്നും രാഷ്ട്രീയ പിന്‍ബലമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇവര്‍ തയാറാക്കിയ മെയിലുകളാണ് വ്യാപകമായി പ്രചരിച്ചത്. മലയാളം അടിക്കുറിപ്പ് നല്‍കിയശേഷം ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരുമിച്ച് ഇ-മെയില്‍ ലഭിക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് കൂട്ടായ്മകളിലേക്ക് കടത്തിവിടുകയായിരുന്നു.

ഇ-മെയിലിലൂടെ പ്രചരിച്ച ചിത്രമെടുത്തിട്ടുള്ളത്ഒക്ടോബര്‍ 31 നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമാ ഷൂട്ടിങ്ങിന് വേദിയാകാറുള്ള വീട്ടില്‍ സംഭവദിവസം മലയാളസിനിമയിലെ ഒരു പ്രമുഖ നടന്‍ എത്തിയിരുന്നു.

ഭേദഗതി ചെയ്ത ഐ.ടി. ആക്ട് പ്രകാരം സംസ്ഥാനത്ത് കേസെടുക്കുന്ന ആദ്യസംഭവമാണിത്. കഴിഞ്ഞ 16 നാണ് ഇ-മെയിലിനെക്കുറിച്ച് പിണറായി വിജയന്‍ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയത്.

സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഡിവൈ.എസ്.പി. ജെ.സുകുമാരപിള്ള, ഹൈടെക് സെല്‍ ഡിവൈ.എസ്.പി. എന്‍.വിനയകുമാരന്‍ നായര്‍ സി.ഐ.മാരായ വി.കെ. അജിത് മോഹന്‍, ഇ.എസ്. ബിജുമോന്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ എടുത്തിട്ടുള്ളത്. പ്രതികളെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്-മൂന്ന് കോടതിയില്‍ ഹാജരാക്കി.

ലിങ്ക് – മാതൃഭൂമി

നവംബര്‍ 23, 2009

വിന്‍ഡോസിനെ വെല്ലുവിളിക്കാന്‍ ക്രോം OS‍

ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം സോഫ്‌റ്റ്വേര്‍ മേഖലയില്‍ മൈക്രോസോഫ്‌റ്റിന്റെ വെല്ലുവിളി അവസാനിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമം. മൈക്രോസോഫ്‌റ്റ് ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോററിനെതിരേ ഗൂഗിള്‍ ക്രോം അവതരിപ്പിച്ച ഗൂഗിള്‍, കനത്ത പോരാട്ടത്തിനാണ്‌ ഒരുങ്ങുന്നത്‌.സേര്‍ച്ച്‌ എഞ്ചിനുകളുടെ പേരാട്ടത്തില്‍ മേധാവിത്വം ഉറപ്പിക്കാന്‍ മൈക്രോസോഫ്‌റ്റ് തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ്‌ ഗൂഗിള്‍ പുതിയ പോര്‍മുഖം തുറക്കുന്നത്‌.

ആദ്യഘട്ടത്തില്‍ നോട്ട്‌ബുക്കുകള്‍ക്കുള്ള ഓപ്പറേറ്റിംഗ്‌ സിസ്‌റ്റമാകും പുറത്തിറങ്ങുക.2010 അവസാനിക്കുന്നതിനു മുമ്പ്‌ കോം OSല്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ മാര്‍ക്കറ്റിലെത്തുമെന്നാണ്‌ ഗൂഗിള്‍ എഞ്ചിനിയര്‍മാര്‍ നല്‍കുന്ന ഉറപ്പ്‌.

ക്രോം ^ ഓപ്പണ്‍ സോഴ്‌സ് OS ആയിരിക്കും . ക്രോം OS-ന്‌ ഗൂഗിള്‍ ക്രോം ബ്രൗസറുമായി ഏറെ സാമ്യങ്ങള്‍ ഉണ്ടാകും. ‘വേഗത, ലാളിത്വം, സുരക്ഷ’ എന്നിവയാണ്‌ പുതിയ OSന്റെ പ്രത്യേകതയെന്ന്‌ ഗൂഗിള്‍ പ്രൊഡക്‌ട് മാനേജ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ സുന്ദര്‍ പിചായി അറിയിച്ചു.

പരീക്ഷണ ഘട്ടത്തില്‍ ഏഴു സെക്കന്‍ഡുകളാണ്‌ പുതിയ OS ബൂട്ട്‌ ചെയ്യാനെടുത്തത്‌. ക്രോം OSന്റെ സോഴ്‌സ് കോഡ്‌ ഗൂഗിള്‍ പ്രോഗ്രാമര്‍മാര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്‌. ഓപ്പണ്‍ സോഴ്‌സ് കമ്മ്യൂണിറ്റിയില്‍ നിന്ന്‌ പ്രതികരണങ്ങള്‍ക്ക്‌ കാത്തിരിക്കുകയാണ്‌ ഗൂഗിള്‍.

ലിങ്ക് – മംഗളം

നവംബര്‍ 19, 2009

കെ.എസ്‌.ആര്‍.ടി.സിയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക്‌ ചെയ്യാനുള്ള സംവിധാനം നിലവില്‍വന്നു. ഇതിന്റെ ഉദ്‌ഘാടനം സെക്രട്ടേറിയറ്റ്‌ പി.ആര്‍. ചേംബറില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.

ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ 188 സര്‍വീസുകള്‍ക്കാണുള്ളത്‌. യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ക്ക്‌ ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന്‌ കെ.എസ്‌.ആര്‍.ടി.സി. അറിയിച്ചു.

ലിങ്ക് – മംഗളം

നവംബര്‍ 18, 2009

പരാതി പരിഹാരത്തിന് – ദേശാഭിമാനി വാര്‍ത്ത

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഷൌട്ഔട് ഡോട് ഇന്‍ സൈറ്റ് ഉദ്ഘാടനം ചെയ്യുന്നു

പരാതി പരിഹാരത്തിന് ‘ഫോര്‍ ദി പീപ്പിള്‍’ സ്റൈലിലൊരു വെബ്സൈറ്റ്

തിരു: ‘ഫോര്‍ ദി പീപ്പിള്‍’ സിനിമയിലെ നായകകഥാപാത്രങ്ങള്‍ അനീതിക്കും തിന്മകള്‍ക്കും എതിരെ പോരാടാന്‍ ആരംഭിച്ചത് ഇന്റര്‍നെറ്റില്‍ ഒരു പരാതി സൈറ്റ് തുടങ്ങിയായിരുന്നു. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത് ആരെക്കുറിച്ചാണോ അവരെ ഫോര്‍ ദി പീപ്പിള്‍ അടിച്ചൊതുക്കി. അത്തരം ഒരു സംരംഭത്തിനാണ് ട്രിവാന്‍ഡ്രം ബ്ളോഗേഴ്സ് ഗ്രൂപ്പ് http://shoutout.in എന്ന വെബ്സൈറ്റിലൂടെ തുടക്കമിട്ടിരിക്കുന്നത്. ഉടായിപ്പ് ഏര്‍പ്പാട് കാട്ടുന്നവര്‍ ഇതുകേട്ട് പേടിക്കണ്ട. നിയമം കൈയിലെടുക്കാനൊന്നും ഇവരില്ല. അനീതിക്കും തിന്മകള്‍ക്കുമെതിരെ അഭിപ്രായരൂപീകരണം നടത്തി അധികാരികളെ അറിയിക്കുക മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. അതും ഉപഭോക്തൃപരാതികള്‍ മാത്രം. വെബ്സൈറ്റിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. വാങ്ങുന്ന സാധനങ്ങളിലോ ഉപയോഗപ്പെടുത്തുന്ന സേവനങ്ങളിലോ തട്ടിപ്പും വെട്ടിപ്പുമെല്ലാം ഇതിലൂടെ സമൂഹത്തോട് വിളിച്ചുപറയാം. അങ്ങനെ ഏത് വിഷയത്തിലാണോ കൂടുതല്‍ പരാതികള്‍ ലോഡ് ചെയ്യപ്പെടുന്നത് എന്നത് ബ്ളോഗേഴ്സ് ഗ്രൂപ്പ് പരിശോധിച്ച് തുടര്‍ന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇങ്ങനെ തീര്‍ത്തും ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയാണ് പുതിയ പരാതി സൈറ്റിന്റെ പ്രവര്‍ത്തനം. ഇനി അധികാരികള്‍ പരാതികള്‍ അവഗണിച്ചാലും പരാതികള്‍ പരസ്പരം പങ്കുവച്ച് തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ സ്വയം ജാഗ്രതപാലിക്കുകയെങ്കിലും ചെയ്യാമല്ലോ എന്നാണ് ഇവര്‍ പറയുന്നത്. ചന്ദ്രകുമാര്‍, ചന്ദ്രശേഖരന്‍നായര്‍, ശ്രീകണ്ഠകുമാര്‍ പിള്ള എന്നിവരാണ് ഇങ്ങനെയൊരു സൈറ്റിന്റെ ആശയം അവതരിപ്പിച്ചത്.

ലിങ്ക് – ദേശാഭിമാനി

നവംബര്‍ 17, 2009

വ്യാജ ആഡംബര വീട്‌: പിണറായി പരാതി നല്‍കി

തിരുവനന്തപുരം: തന്റെ വീടെന്ന അടിക്കുറിപ്പുമായി ഇ-മെയിലിലൂടെ പ്രചരിക്കുന്ന ഫോട്ടോയേക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ഡി.ജി.പിക്ക്‌ പരാതി നല്‍കി. സൈബര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ആഴ്‌ചകളോളം ഇ-മെയിലിലൂടെ ലോക വ്യാപകമായി പിണറായിയുടെ വീടെന്ന നിലയില്‍ ഇ-മെയില്‍ സന്ദേശം പ്രചരിക്കുകയാിരുന്നു.

ദുഷ്‌ടലാക്കോടൂകൂടിയാണ്‌ ഈ പ്രചരണമെന്ന്‌ പിണറായി തന്റെ പരാതിയില്‍ പറയുന്നു. ഇതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന്‌ പരാതിയില്‍ പറയുന്നു. ഇതാദ്യമായിട്ടാണ്‌ വ്യാജ ഇ-മെയില്‍ സന്ദേശത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്‌ പരാതിയുമായി രംഗത്തെത്തുന്നത്‌. വ്യാജ ചിത്രം അയച്ച വ്യക്‌തിയെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്‌. വൈകാതെ ഇയാളെ അറസ്‌റ്റ് ചെയ്യുമെന്ന്‌ പോലീസ്‌ അറിയിച്ചു.

ലിങ്ക് – മംഗളം

നവംബര്‍ 17, 2009

കലാലയ രാഷ്ട്രീയ അക്രമം തടയാന്‍ കൂട്ടായ ശ്രമം വേണം-കോടതി

കൊച്ചി:സംസ്ഥാനത്ത്‌ വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും അക്രമങ്ങളും ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും അധ്യാപകരും സാഹിത്യകാരന്മാരും കലാകാരന്മാരും കൂട്ടായ ശ്രമം നടത്തണമെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മഹാരാജാസ്‌ കോളേജില്‍ കഴിഞ്ഞ മാസമുണ്ടായ വിദ്യാര്‍ഥി സംഘട്ടനം സംബന്ധിച്ച രണ്ട്‌ കേസുകളില്‍ അറസ്റ്റിലായ അഞ്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ കെ.ടി. ശങ്കരന്റെ നിര്‍ദേശം. മറ്റു മൂന്ന്‌ വിദ്യാര്‍ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചിട്ടുണ്ട്‌.

പരസ്‌പരം പോരാടുന്ന വിദ്യാര്‍ഥി സംഘടനകള്‍ നിഷ്‌കളങ്കരായ കൗമാരക്കാരുടെ മനസ്സില്‍ വിദ്വേഷവും വെറുപ്പും കുത്തിവയ്‌ക്കുകയാണ്‌. അശരണരേയും ദുര്‍ബലരേയും സഹായിക്കാനുള്ള സന്മനസ്സുമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ചുരുക്കം ചിലരുടെ നടപടികള്‍ മൂലം പരസ്‌പരവിശ്വാസം നഷ്ടമാവുന്നുവെന്നും കോടതി പറഞ്ഞു.

ഭൂരിപക്ഷം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സമാധാനം നിറഞ്ഞ കലാലയാന്തരീക്ഷമാണ്‌ ആഗ്രഹിക്കുന്നത്‌. നല്ലൊരു ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള അറിവും കഴിവും സ്വായത്തമാക്കാനാണ്‌ വിദ്യാര്‍ഥികള്‍ സ്‌കൂളിലും കോളേജിലും എത്തുന്നത്‌.

പഠനമാണ്‌ അവരുടെ ലക്ഷ്യം. ജനാധിപത്യ സമ്പ്രദായത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അറിയാനും പരിചയിക്കാനും കലാലയ രാഷ്ട്രീയം ആവശ്യമാണ്‌. എന്നാല്‍ ഇത്‌ അതിരുവിട്ട്‌ അക്രമത്തിലെത്തുന്നു.

ഒട്ടേറെ പ്രമുഖര്‍ പഠിച്ചിറങ്ങിയ മഹാരാജാസ്‌ കോളേജ്‌ പോലുള്ള സമുന്നത സ്ഥാപനങ്ങളില്‍ പോലും ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ്‌ പരസ്‌പരം ഏറ്റുമുട്ടുകയാണ്‌-ജസ്റ്റിസ്‌ കെ.ടി. ശങ്കരന്‍ വിലയിരുത്തി.

മഹാരാജാസ്‌ കോളേജില്‍ കഴിഞ്ഞ മാസം ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഞ്ച്‌ വിദ്യാര്‍ഥികള്‍ക്കാണ്‌ ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചിട്ടുള്ളത്‌. മാലിപ്പുറം സ്വദേശി സനീഷ്‌, മരട്‌ സ്വദേശി വൈശാഖ്‌, ഇടുക്കി കിഴുത്താനം സ്വദേശി രഞ്‌ജിത്‌, കുട്ടമ്പുഴ സ്വദേശി പി.എസ്‌. ജീമോന്‍, അടിമാലി സ്വദേശി എസ്‌. ശരത്‌ എന്നിവര്‍ക്കാണ്‌ ജാമ്യം കിട്ടിയിട്ടുള്ളത്‌. ഇവര്‍ 15,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്‌ക്കുള്ള രണ്ട്‌ ആള്‍ ജാമ്യവും നല്‍കണം.

അടുത്ത രണ്ടുമാസത്തേക്ക്‌ എല്ലാ ഞായറാഴ്‌ചയും രാവിലെ 9ന്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. തുടര്‍ന്ന്‌ ഈ കാലയളവില്‍ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കും വരെ ഒന്നിടവിട്ട ഞായറാഴ്‌ചകളിലാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകേണ്ടത്‌. മുന്‍കൂര്‍ ജാമ്യം നേടിയ മുളന്തുരുത്തി സ്വദേശി കെ.എം. ശ്യാം മനു, കുഴുപ്പിള്ളി സ്വദേശി എസ്‌. മനീഷ്‌, ഉദയംപേരൂര്‍ സ്വദേശി സുവിന്‍ ആര്‍. മേനോന്‍ എന്നിവരുടെ അപേക്ഷ കോടതി നിരസിച്ചിട്ടുമുണ്ട്‌.

കെഎസ്‌യു, എബിവിപി, എസ്‌എഫ്‌ഐ വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട രണ്ട്‌ കേസുകളിലെ പ്രതികളാണിവര്‍. ഹോക്കി സ്റ്റിക്‌, ഇരുമ്പുവടി, പട്ടിക എന്നിവ ഉപയോഗിച്ച്‌ വിദ്യാര്‍ഥികള്‍ പരസ്‌പരം ഏറ്റുമുട്ടിയെന്നാണ്‌ കേസ്‌. ഒക്‌ടോബര്‍ 26 ന്‌ അറസ്റ്റിലായ അഞ്ചുപേരുടെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ്‌ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണവര്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രമാകാം വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടലെന്ന്‌ കോടതി പറഞ്ഞു.

ജനാധിപത്യ നടപടിക്രമം മനസ്സിലാക്കുന്നതിന്റെ മറവില്‍ കലാലയങ്ങളില്‍ വളരുന്ന അക്രമം , വിദ്വേഷം, പൊതുമുതല്‍ നശിപ്പിക്കാനുള്ള പ്രവണത എന്നിവ ജനാധിപത്യത്തിനെതിരാണ്‌. അത്‌ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്‌. ഇതിനായി മാധ്യമങ്ങളും ബുദ്ധിജീവികളും കല-സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു.

ലിങ്ക് – മാതൃഭൂമി

നവംബര്‍ 17, 2009

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കരുത്

തിരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്നതിനപ്പുറം ഭരണത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കാളിത്തമൊന്നുമില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് ജനങ്ങള്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് വെറുതേ മേനി പറയാമെന്ന് മാത്രം. ഒരിക്കല്‍ അധികാരത്തില്‍ കയറിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അവരുടെമേല്‍ പിന്നീട് ജനങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണമോ സ്വാധീനമോ സാധാരണഗതിയില്‍ ഉണ്ടാവില്ല. അതുകൊണ്ടാണ് ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അധികാരം നല്‍കുംവിധം ജനപ്രാതിനിദ്ധ്യനിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് വിവേകമതികള്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാലുള്ള അപകടം അറിയാവുന്നതുകൊണ്ടാകാം ഈ ആവശ്യത്തിന് കാതുകൊടുക്കാന്‍ ഭരണവര്‍ഗ്ഗം ഇന്നേവരെ തയ്യാറായിട്ടുമില്ല. ഭരണത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കാളിത്തമില്ലെങ്കിലും നാലുവര്‍ഷം മുന്‍പ് നിലവില്‍വന്ന വിവരാവകാശനിയമം അവര്‍ക്ക് ഭരണത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും മൂടിവയ്ക്കപ്പെടുന്ന പലതും അറിയാനും സൌകര്യം നല്‍കുന്നുണ്ട്.
അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഈ നിയമനിര്‍മ്മാണം മറ്റ് ഏത് പരിഷ്കൃത രാജ്യങ്ങള്‍ക്കുമൊപ്പം ഇന്ത്യയെയും പിടിച്ചുയര്‍ത്തി എന്ന് പറയുന്നതില്‍ തെറ്റില്ല. ഭരണകൂടത്തിന്റെ ഓരോ ചലനവും അറിയാനുള്ള വഴിയാണ് ജനങ്ങള്‍ക്ക് ഇതോടെ തുറന്നുകിട്ടിയത്. ജനങ്ങള്‍ അത് ആവുംവിധം പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ പടിവാതിലുകള്‍ മാസങ്ങളോളം കയറിയിറങ്ങിയാലും ലഭിക്കാത്ത വിവരങ്ങള്‍ ദിവസങ്ങള്‍ക്കകം അപേക്ഷകന് തപാലില്‍ കിട്ടാന്‍ വിവരാവകാശ നിയമപ്രകാരം കേവലം പത്തുരൂപയുടെ ചെലവേയുള്ളൂ. രാജ്യരക്ഷയുമായും അതുപോലുള്ള രഹസ്യസ്വഭാവത്തിലുള്ളതുമായ വിവരങ്ങളൊഴികെ ഏത് വിവരവും നല്‍കാന്‍ ഓരോ വകുപ്പും ബാദ്ധ്യസ്ഥമാണെന്ന നില വന്നതോടുകൂടി പണ്ടേപ്പോലെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഫയലുകള്‍ പൂഴ്ത്തിവച്ച് അപേക്ഷയുമായെത്തുന്നവരെ കൈമലര്‍ത്തിക്കാണിക്കാനാവില്ലെന്ന് വന്നിട്ടുണ്ട്. സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും വിവരാവകാശ നിയമത്തിന്റെ അനന്തസാദ്ധ്യതകള്‍ ജനങ്ങള്‍ മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാവാം നിയമത്തിന് ചില ഭേദഗതികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് തോന്നിത്തുടങ്ങിയിരിക്കുന്നത്. അസുഖകരമായ ഏത് ചോദ്യവും ഭരണകൂടങ്ങളെ വിഷമിപ്പിക്കുമെന്നതുകൊണ്ട് അവ എങ്ങനെ ഒഴിവാക്കാനാകുമെന്ന് അവര്‍ ആലോചിക്കും. വിവരാവകാശ നിയമത്തിന്റെ കാര്യത്തിലും അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. നിയമത്തിലെ ചില സുപ്രധാന വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഈ മാസം ചേരുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പൊതുജനാഭിപ്രായം കൂടി അറിഞ്ഞശേഷമേ നിയമഭേദഗതി ഉണ്ടാകൂ എന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ വിചാരിക്കുന്നതാവും നടക്കുക. നിയമമനുസരിച്ച് ഔദ്യോഗികതലത്തില്‍ നടക്കാറുള്ള ചര്‍ച്ചകളുടെയും ഫയല്‍നോട്ടുകളുടെയും വിശദാംശങ്ങള്‍വരെ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കണം. വിവാദപ്രശ്നങ്ങളില്‍ ഏത് സര്‍ക്കാരിനെ സംബന്ധിച്ചും ഇത് എത്രമാത്രം അസ്വസ്ഥതയുളവാക്കുന്ന കാര്യമാണെന്നു പറയേണ്ടതില്ല. വിവരാവകാശ നിയമത്തിലെ ഇത് സംബന്ധിച്ച വകുപ്പ് ഭേദഗതി ചെയ്യാനാണ് ആലോചന. അതുപോലെ വിവരാവകാശ നിയമപ്രകാരം സമ്പാദിക്കുന്ന രേഖകള്‍ വച്ചുകൊണ്ട് കോടതികളെ സമീപിക്കുന്ന പ്രവണത തടയാനും ആലോചനയുണ്ട്. ഭേദഗതികളുടെ മട്ടുംമാതിരിയുമൊന്നും കേന്ദ്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാരുകള്‍ക്ക് ഏറെ അലോസരമുണ്ടാക്കുന്ന വകുപ്പുകളാവും ഭേദഗതിക്ക് വിധേയമാകുക എന്ന് ന്യായമായും പ്രതീക്ഷിക്കാം. നിയമഭേദഗതിക്കുള്ള നീക്കത്തിനെതിരെ ഇതിനകം നാനാകോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിയമഭേദഗതിക്കുവേണ്ട ഭൂരിപക്ഷം പാര്‍ലമെന്റില്‍ ഉള്ളതിനാല്‍ സര്‍ക്കാരിന്റെ ഇച്ഛപോലെ കാര്യം നടക്കാനാണ് സാദ്ധ്യത. വിവരാവകാശനിയമത്തിന് കൂടുതല്‍ കരുത്തുപകരുമെന്നും മറ്റുമുള്ള വാഗ്ദാനം പാഴ്വാക്കാകുമോ എന്നാണ് അറിയാനുള്ളത്.

ലിങ്ക് – കേരളകൌമുദി